കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം; കല്ലേറിൽ രമ്യ ഹരിദാസ് ആശുപത്രിയിൽ ; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടി

ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കമായ കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനും പരിക്കേറ്റു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആവേശകരമാക്കിയെങ്കിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.

തൊടുപുഴയില്‍ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു . മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെത്തി വാഹനം കടത്തി വിടുകയായിരുന്നു .

കാസര്‍കോട് യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി . ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി . ആലപ്പുഴ സക്കറിയാ ബസാറില്‍ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി .

തിരുവനന്തപുരത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റത്.

മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അജയ രാജിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. അജയ രാജിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു.