ഹൃദയം നുറുങ്ങി ലങ്ക: ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത് 158 പേര്‍; മരണ സംഖ്യ ഉയര്‍ന്നേക്കും

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 158 ആയതായി പോലീസ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഞായറാഴ്ച രാവിലെ മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. പിന്നീട് രണ്ടു സ്ഥലങ്ങളിലും ആക്രമണമുണ്ടായി. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നയാണ് വിവരം. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി.എസ്. റസീന (61) ആണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. റസീന ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോളായിരുന്നു സ്ഫോടനമുണ്ടായത്.

ഇന്ന് രാവിലെ 156 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരക്ക് ശേഷം ദക്ഷിണ കൊളംബോയില്‍ ദഹിവാലയുടെ പ്രാന്തപ്രദേശത്തെ ഹോട്ടലിലാണ് ഏഴാമത്തെ സ്‌ഫോടനം നടന്നത്. അതിനു പിറകെ വീണ്ടും എട്ടാമത് സ്‌ഫോടനം കൂടി കൊളംബോയില്‍ നടന്നതായി പൊലീസ് അറിയിച്ചു.

ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്പ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്‌ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെയും സ്‌ഫോടനം ഉണ്ടായേക്കുമെന്ന് പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് അയച്ച മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.