കനത്ത പോളിംഗ് ; ഇരുട്ട് വീണിട്ടും ക്യൂവിൽ നൂറ് കണക്കിന് പേര്‍; ബൂത്തുകൾക്ക് മുന്നിൽ അനിശ്ചിതാവസ്ഥ
സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് ശതമാനം 2014ലെ പോളിങ്ങിനെ മറികടന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ നിലവില്‍ പോളിങ് 74.45 ശതമാനത്തിലെത്തി. നിരവധി മണ്ഡലങ്ങളില്‍ പോളിങ് പൂര്‍ത്തീകരിക്കാന്‍ ശേഷിക്കേ, പലയിടത്തും രാത്രി വൈകിയും പോളിങ് നടന്നേക്കും. ആ നിലയ്ക്ക് പോളിങ് ശതമാനം ഇനിയും ഏറെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാവിലെ മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ കണ്ട തിരക്ക് വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പല ബൂത്തിന് മുന്നിലും തുടരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് ശേഷവും മിക്ക ബൂത്തിന് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.
നഗരമേഖലയിലും ഗ്രാമ പ്രദേശങ്ങളിലും എല്ലാം ഈ തിരക്ക് അവസാന മണിക്കൂറിലും ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ഇടുക്കി കോട്ടയം തുടങ്ങിയ മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 2004 ലെ പോളിംഗ് ശതമാനത്തിന് സമാനമായ അവസ്ഥയിലാണ് . പത്തനംതിട്ട മണ്ഡലങ്ങളിലെ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം അഞ്ച് മണിക്ക് മുന്‍പ് തന്നെ മറികടന്നിരുന്നു.
കണ്ണൂരില്‍ പോളിംഗ് 70 ശതമാനം കടന്നു. കോട്ടയം- 65.91%, തൃശൂര്‍- 64.01%, പത്തനംതിട്ട- 61.43%, എറണാകുളം-60.3% തിരുവനന്തപുരം-60.9%, കൊല്ലം-60.5%, പത്തനംതിട്ട- 62.5%, മാവേലിക്കര-60.9%, ആലപ്പുഴ- 64.4%, ഇടുക്കി – 63.8%, ചാലക്കുടി- 64.5%, തൃശൂര്‍-64.1%, ആലത്തൂര്‍-62.1%, പാലക്കാട്-63.6%, പൊന്നാനി- 57.2%, കോഴിക്കോട്-59.6%, മലപ്പുറം-58.7%, വയനാട്-64.5%, വടകര-60.4% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
ആറ് മണിക്ക് മുന്‍പ് ക്യുവിലുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇതനുസരിച്ച് എല്ലാവര്‍ക്കും സ്ലിപ്പ് നല്‍കിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ വ്യാപക ക്രമക്കേട് പോളിംഗിനെ തടസപ്പെടുത്തിയെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. മണിക്കൂറുകള്‍ ക്യു നിന്ന ശേഷമാണ് പലര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞത്.
തിരുവനന്തപുരത്ത് ബീമാപള്ളിയില്‍ വോട്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. ആറ് മണിക്ക് ശേഷം ബൂത്തിലെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാതെ പോളിംഗ് ബൂത്തിന്റെ ഗേറ്റ് അടച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോഴിക്കോട് എടക്കാട് വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിങ് യന്ത്രങ്ങള്‍ തല്ലിത്തകര്‍ത്തു. യൂണിയല്‍ എല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 13ലാണ് സംഭവം.