വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം
മലപ്പുറം : വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 മാര്‍ച്ച് നാലിനാണ് വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി വെട്ടി കൊലപ്പെടുത്തിയത്.
കുഞ്ഞുലക്ഷ്മിയുടെ മകന്റെ വീട്ടിലെ വേലക്കാരിയായ ശാന്തകുമാരി, ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് കൊല നടത്തിയത്. തോര്‍ത്ത് വിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞുലക്ഷ്മിയെ വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടിയ ശാന്തകുമാരി മരണം ഉറപ്പിക്കാനായി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു.
ചെവിമുറിച്ചാണ് ആഭരണങ്ങള്‍ കവര്‍ന്നത്. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തു. വളാഞ്ചേരിയിലെ ആഭരണക്കടയിലാണ് ശാന്തകുമാരി സ്വര്‍ണം വിറ്റത്. സ്ത്രീയാണ് സ്വര്‍ണം വിറ്റതെന്ന കടയുടമയുടെ മൊഴിയാണ് അന്വേഷണം ശാന്തകുമാരിയിലെത്തിച്ചത്.