എസ് എഫ് ഐ പഠനം തടയുന്ന എന്ന പരാതിക്ക് പിന്നാലെ ആത്മഹത്യാ ശ്രമം ; പരാതിയില്ലെന്ന് പെൺകുട്ടി

യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യ ശ്രമത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ ആത്മഹത്യക്കു ശ്രമിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.

യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും ആറ്റിങ്ങല്‍ സ്വദേശിയുമായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മതാപിതാക്കള്‍ വ്യാഴാഴ്ച്ചയാണ് പൊലീസില്‍ പരാതിപെടുന്നത്. പിറ്റേന്ന് രാവിലെ കോളേജിലെ ലേഡീസ് റൂമില്‍ കൈഞരമ്പു മുറിച്ച രീതിയല്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കോളേജ് യൂണിയന്‍ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നതോടെ ആറ്റിങ്ങല്‍ പോലീസ് പെണ്‍കുട്ടിയെ കോടതയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. അര്‍ക്കെതിരെയും പരാതിയില്ലെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

സംഭവത്തില്‍ സ്വമേധയ കേസെടുത്ത മനുഷ്യവകാശ കമ്മീഷന്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്കും, പ്രിന്‍സിപ്പാലിനും നിര്‍ദേശം നല്‍കി.

അതേസമയം, വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിനു പിന്നില്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കാളാണെന്ന് ആരോപിച്ച് കെ.എസ്യു പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു . പിന്നാലെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല, പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.

അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു . അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയിയെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വിശദമാക്കിയിരുന്നു.

പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണക്കു കാരണക്കാര്‍ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെണ്‍കുട്ടി കുറിപ്പില്‍ ആരോപിച്ചിരുന്നു.