ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ള ; പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്

സംസ്ഥാനത്തിന്റെ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയ ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി ശ്രീധരന്‍പിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക് . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്ത് ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ടു. ശ്രീധരന്‍പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഈ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനാണെന്നും തോമസ് ഐസക്ക് പോസ്റ്റില്‍ കുറിക്കുന്നു.

2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചുമതലകള്‍ നിറവേറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. വെല്ലുവിളികള്‍ക്കു മുന്നില്‍ അടിപതറി 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി.

എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂര്‍ കീഴാറ്റൂര്‍, മലപ്പുറം ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചതെന്നും തോമസ് ഐസക്ക് പറയുന്നു.