പൊലീസ് പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു എന്നി ഡിജിപി : കർശന നടപടിക്ക് ശുപാർശ

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിജിപിയുടെ കണ്ടെത്തല്‍. ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും,
കര്‍ശന നടപടികള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസിലെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ശരിവെച്ചുള്ളതാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ടിക്കാറാം മീണയോട് ഡിപിജി ആവശ്യപ്പെട്ടത് . ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.

പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഡ്യൂട്ടിയുള്ള പൊലീസ് കമാന്‍ഡോകള്‍ക്ക് കിട്ടിയ ഒരു സഹപ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇഷ്ടമുള്ള വിലാസത്തില്‍ ബാലറ്റു പേപ്പര്‍ വരുത്താം. ഇത് മുതലെടുത്താണ് പൊലീസ് അസോസിയേഷന്‍ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടല്‍. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടും.

സംശയം വരാതിരിക്കാന്‍ എല്ലാ പോസ്റ്റല്‍ ബാലറ്റുകളും ഒരു വിലാസത്തിലേക്കല്ല, പകരം പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് വട്ടപ്പാറ പോസ്റ്റ് ഓഫീസിലാണ്. തൃശൂര്‍ ഐആര്‍ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ വിലാസത്തില്‍ എത്തിയത് നാല് പോസ്റ്റല്‍ ബാലറ്റുകള്‍. പോസ്റ്റ് മാസ്റ്റര്‍ ഇത് സ്ഥിരീകരിച്ചു. ചോദിച്ചപ്പോള്‍ ബാലറ്റുകളെത്തിയത് പൊലീസുകാരനും സമ്മതിച്ചു.

ഇതുപോലെ, പല ഇടത് അനുകൂല പൊലീസ് അസോസിയേഷന്‍ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റല്‍ ബാലറ്റുകള്‍ ഇപ്പോള്‍ എത്തുകയാണ്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ തട്ടാന്‍ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.