മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിച്ച് നീക്കാൻ ഉത്തരവ്
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ചതാണ് കാരണം എറണാകുളം മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ കാരണം കേരളത്തിന് ഇനിയും പ്രളയവും പേമാരിയും താങ്ങാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
മരട് മുനിസിപാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റുകളായ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയ്ന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടത്. മുനിസിപാലിറ്റിക്കാണ് കോടതിയുടെ നിര്‍ദേശം. ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശേഷം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ണ്ണായക ഉത്തരവ്. മരട് മുനിസിപാലിറ്റിയാകുന്നതിന് മുമ്പ്, 2006ല്‍ പഞ്ചായത്ത് ആയിരിക്കേയാണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും ഉത്തരവുകള്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായിരുന്നു.
ഇതോടെ ഹര്‍ജിക്കാരായ തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇന്നത്തെ വിധി. അതേസമയം വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് കെട്ടിട ഉടമകള്‍ വ്യക്തമാക്കി.