ഫ്‌ലാറ്റ് ഉടമകളുടെ വിലാപങ്ങള്‍ കേള്‍ക്കാതെ പൊളിച്ചു നീക്കാന്‍ കോടതി വിധി

തീരദേശ ചട്ടം ലംഘനം നടത്തിയ അഞ്ചു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണം എന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധി വന്നത്. ഫ്‌ലാറ്റ് ഉടമകള്‍ അമ്പരന്നു നില്‍ക്കുകയാണ്, പലരും ഇത്തരം ഒരു കേസ് നടക്കുന്നത് തന്നെ വിധി വന്ന ശേഷമാണ് അറിയുന്നത്. ഫ്‌ലാറ്റ് വാങ്ങിയവരില്‍ ഏറെപ്പേരും പ്രവാസികളാണ്, 60 ശതമാനം പേരും ഈ ഫ്‌ലാറ്റുകളില്‍ സ്ഥിരതാമസക്കാര്‍ ബാക്കിയുള്ളവര്‍ കുടുംബമായി വിദേശത്തു താമസിക്കുന്നവര്‍. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് റിവ്യൂ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്.

‘സര്‍ക്കാര്‍ നല്‍കുന്ന ഭൂമിരേഖകള്‍ പ്രകാരമാണ് ഫ്‌ലാറ്റ് വാങ്ങിയത്. ആദ്യം ഫ്‌ലാറ്റ് സംബന്ധിച്ച രേഖകള്‍ സ്വന്തം വക്കീലിനെക്കൊണ്ട് പരിശോധിച്ചു, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തപ്പോള്‍ അവര്‍ അവരുടെ നിയമവിദഗ്ധര്‍ കൊണ്ട് പരിശോധിപ്പിച്ചു, എല്ലാ രേഖകളും വ്യക്തമായശേഷമാണ് ബാങ്കുകള്‍ വായ്പ്പാ തന്നതും ഫ്‌ലാറ്റ് വാങ്ങുന്നതും. കൂടാതെ കരമടച്ചവരും ഉണ്ട് ഉടമകളുടെ കൂട്ടത്തില്‍. എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു ഈ അവസരങ്ങളില്‍ ഒന്നും ഒരു സൂചനയും കിട്ടിയില്ല, അങ്ങിനെയെങ്കില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുടക്കി ഇങ്ങനെയൊരു ചതിക്കുഴിയില്‍ ആരെങ്കിലും സ്വയമെടുത്തു ചാടുമോ?’

ബില്‍ഡര്‍മാരില്‍ നിന്നും ഫ്‌ലാറ്റ് വാങ്ങിയ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കോടതി കേട്ടില്ലെന്നാണ് എല്ലാരുടെയും പരാതി. മതിയായ എല്ലാ രേഖകളും തുടര്‍ന്നുള്ള വകുപ്പുതല അനുമതികളും ലഭിച്ചിട്ടാണ് ഫ്‌ലാറ്റുകള്‍ പണിതത്, ഒടുവില്‍ ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ഫ്‌ലാറ്റ് വാങ്ങിയവര്‍ താമസം തുടങ്ങുന്നത് തന്നെ. തീരദേശം സംരക്ഷണ ചട്ടം ലംഖിച്ചതായി ഈ അവസരങ്ങളില്‍ ഒന്നും ഒരു ഉദ്യോഗസ്ഥന്‍ പോലും ഞങ്ങളോട് പറഞ്ഞില്ല. വിധി ബാധിക്കുന്നത് ബില്‍ഡര്‍മാരെ അല്ല അവരില്‍ നിന്നും ഫ്‌ലാറ്റ് വാങ്ങി താമസിക്കുന്നവരെയാണ്. അതുകൊണ്ട് ഉടമകളുടെ ഭാഗം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറാകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് ആല്‍ഫാ വെഞ്ച്വേഴ്‌സില്‍ താമസക്കാരനായ നൂര്‍ മുഹമ്മദ് പറഞ്ഞു.

‘ഒരായുസ്സ് മുഴുവന്‍ കപ്പലില്‍ എല്ലുമുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ് ഈ ഫ്‌ലാറ്റ്, ഇത് പൊളിച്ചു കളഞ്ഞാല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. ഇറങ്ങിപോകില്ല, ഇറക്കിവിടട്ടെ, പോകാന്‍ വേറെ ഒരിടമില്ല.’ ഹോളി ഫെയ്ത് എച്2ഓ ഫ്‌ലാറ്റ് വാങ്ങി താമസിക്കുന്ന ജോയ്സന്റേതാണ് ഈ വിലാപം.

‘പ്രവാസികളെല്ലാം കോടീശ്വരന്മാരാണെന്ന് ധരിക്കരുത്, വിദേശത്തു കഷ്ടപ്പാടുകള്‍ സഹിച്ചു പണിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് ഒടുവില്‍ സ്വസ്ഥമായി തലചായ്ച്ചുറങ്ങാന്‍ ഫ്‌ലാറ്റ് വാങ്ങാന്‍ മുടക്കിയത്. ഇതുപൊളിച്ചാല്‍ എങ്ങോട്ടുപോകണം എന്നറിയില്ല’ ഹോളി ഫെയ്ത് ഫ്‌ലാറ്റുടമകളില്‍ ഒരാളായ ബിജോയിയുടെ വാക്കുകളാണിത്.

ഒരു കോടിയോളം രൂപ മുടക്കി ഫ്‌ലാറ്റ് വാങ്ങിയവരും അത്രയും തന്നെ തുക ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ മുടക്കിയവരും ഉണ്ട്. ബാങ്ക് വായ്പയെടുത്തവരുടെ തിരിച്ചടവ് തന്നെ പ്രതിമാസം 85000 മുതല്‍ ഒരു ലക്ഷം വരെ വരും. ഫ്‌ലാറ്റ് നഷ്ടപ്പെട്ടുകഴിഞ്ഞും തിരിച്ചടവ് തുടരേണ്ടിവന്നാല്‍ ആര്‍ക്കൊക്കെ ആ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നുറപ്പില്ല. റിട്ടയര്‍ ചെയ്തു നാട്ടില്‍ സ്ഥിരതാമസത്തിനു വരാനിരിക്കുന്ന കുടുംബങ്ങളുമുണ്ട്. ആകെ മ്ലാനമായ അവസ്ഥയാണ്, വിധി അറിഞ്ഞു വിദേശത്തുള്ളവരും നാട്ടിലുള്ളവരും വിളിച്ച് ആശങ്ക പങ്കിടുകയാണ്. പലരും എന്തുചെയ്യുമെന്നറിയാതെ നാട്ടിലുള്ളവരെ വിളിച്ചു കരച്ചിലാണ്.