കണ്ണൂർ ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട് നടന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ 52-ാം ബൂത്തിലാണ് സായൂജ് കള്ളവോട്ട് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി ഡി എഫ് പ്രകാരമാണ് സായൂജിനെതിരെ ക്രിമിനല്‍ കേസെടുത്തത്. കൂടാതെ പാമ്പുരുത്തിയില്‍ കള്ളവോട്ടു ചെയ്ത ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കു എതിരെയും കേസെടുത്തിട്ടുണ്ട്.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 -ാം നമ്പര്‍ ബൂത്തില്‍ ഒന്‍പത് പേര്‍ പന്ത്രണ്ട് കള്ളവോട്ടുകള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ്, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ പി, ഷമല്‍, മുബഷിര്‍ എന്നിവരാണ് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്.

ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമാണ് ധര്‍മ്മടം. ഇവിടെ സായൂജ് കള്ളവോട്ടു ചെയ്തതായി തെളിഞ്ഞിരുന്നു. 47ലെ വോട്ടര്‍ ആയ സായൂജ് 52ല്‍ വോട്ട് ചെയ്തതായി വ്യക്തമാകുകയായിരുന്നു. വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സുധാകരന്റേയും പോളിങ് ഏജന്റുമാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പോളിംഗ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധര്‍മ്മടത്തെ കള്ളവോട്ടില്‍ ജില്ലാ കളക്ടര്‍ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയില്‍ ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സയൂജ് 52 ല്‍ വോട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു.