രാജ്യത്തെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ സംഘര്‍ഷം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.ബീഹാര്‍, മധ്യപ്രദേശ്, ബംഗാള്‍,ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന,ഡല്‍ഹി എന്നിവിടങ്ങളിലാണ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റവുമൊടുവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം പശ്ചിമബംഗാളിലും (38.26%) ജാര്‍ഖണ്ഡിലും(31.27) ആണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പശ്ചിമബംഗാളിലെ ഝാര്‍ഗാം ജില്ലയില്‍ ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രതയിലാണ് പോലീസ്. ബംഗാളില്‍ രണ്ടിടങ്ങളിലുണ്ടായ ബിജെപി-തൃണമൂല്‍ സംഘര്‍ഷങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ടെടുപ്പിനിടെ പലയിടത്തും ബിജെപി-തൃണമൂല്‍ സംഘര്‍ഷം തുടരുന്നതായാണ് വിവരം.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തിയ പ്രമുഖരില്‍ പെടുന്നു.