പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു ; നടപടി ചരിത്രത്തില്‍ ആദ്യം

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിവരെയാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു നടപടി ചരിത്രത്തില്‍ ആദ്യമാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. അടുത്ത ഞായറാഴ്ച ഒന്‍പത് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ട പശ്ചിമ ബംഗാളില്‍ വെള്ളിയാഴ്ച വൈകീട്ട് ആറു മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരുന്നത്.

ആര്‍ട്ടിക്കില്‍ 324 പ്രയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഒന്‍പത് മണ്ഡലങ്ങളുടേയും ചുമതലയും നിയന്ത്രണവും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിലായിരിക്കും. പശ്ചിമ ബംഗാളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും ആഭ്യന്തര സെക്രട്ടറിയുടേയും ചുമതലകള്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്തെങ്കിലും രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇരുവര്‍ക്കും സാധിക്കില്ല.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ കൊല്‍ക്കത്തയില്‍ അരങ്ങേറിയിരുന്നു. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. സാമൂഹ്യപരിഷ്‌കര്‍ത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഈ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രദേശത്ത് നിയോഗിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകന്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്.