നെയ്യാറ്റിന്കര ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്നങ്ങള്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരണത്തിനു കാരണമായി പ്രതി സ്ഥാനത്തു ഇതുവരെ ബാങ്ക് ആയിരുന്നു എങ്കില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി തങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, അവരുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

വീട് പണിയുന്നതിനെടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി നടപടികളില്‍ വരെയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോണ്‍ തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ‘അമ്മ ഇതിനെ എതിര്‍ത്തെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്റെയും മോളുടെയും മരണകാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നും ലേഖ എഴുതിയ കുറിപ്പാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.

ആത്മഹത്യ നടന്ന വീട് ഇന്നലെ തന്നെ പൊലീസ് സീല്‍ ചെയ്തിരുന്നു. ഇന്ന് പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നെന്ന് കത്തില്‍ പറയുന്നു. സ്ഥലത്ത് ആല്‍ത്തറ ഉള്ളതിനാല്‍ അവര്‍ നേക്കിക്കോളും എന്നായിരുന്നു നിലപാട്. ബാങ്കില്‍ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ അനങ്ങിയില്ല. പകരം കത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിച്ചു. കല്യാണം കഴിച്ച് വന്നതുമുതല്‍ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തില്‍ ലേഖ ആരോപിക്കുന്നു.

നിന്നെയും നിന്റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അതേസമയം കത്തില്‍ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പറയുന്നില്ല.

നെയ്യാറ്റിന്‍കര മഞ്ചവിളാകം ‘വൈഷ്ണവി’ യില്‍ ലേഖ (42), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കില്‍ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. അതുകൊണ്ടു തന്നെ ആത്മഹത്യക്ക് കാരണം ബാങ്കിന്റെ നടപടി ആണെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വരുത്തി തീര്‍ക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് കനറാ ബാങ്ക് ശാഖകള്‍ക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഇന്ന് രാവിലെ നടന്നത്.