വട്ടിയൂര്‍ക്കാവില്‍ ബൈ ഇലക്ഷന് തയ്യാറെടുക്കുന്നോ കോണ്‍ഗ്രസ് ബിജെപി നേതൃത്വം?


വട്ടിയൂര്‍ക്കാവില്‍ ബൈ ഇലക്ഷന് ഉള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിയതായി സൂചന. വടകരയില്‍ മുരളീധരന്റെ വിജയം ഉറപ്പാണ് എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഐ വിഭാഗത്തിന് മേല്‍ക്കൈ ഉള്ള പ്രദേശമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരം.

മുന്‍ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി, ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അല്ലെങ്കില്‍ കെപിസിസി മെമ്പറും വട്ടിയൂര്‍ക്കാവില്‍ ചുമതലയുള്ള നേതാവുമായ ഡി സുദര്‍ശനന്‍ എന്നീ പ്രാദേശിക നേതാക്കളുടെ പേരുകളാണ് പരിഗണിപ്പെടുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്.

എന്നാല്‍ പ്രമുഖ നേതാക്കളെ ആരെയും തന്നെ സ്ഥാനാര്‍ഥിയായി കൊണ്ടുവരില്ല എന്നുമുള്ള സൂചനകളുണ്ട്.
ഇത് ബിജെപിയെ സഹായിക്കാനാണെന്ന സംശയം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വടകരയില്‍ കോണ്‍ഗ്രസ് ബിജെപി ധാരണ നേരത്തെ തന്നെ ആരോപിക്കപ്പെട്ടിരുന്ന സംഗതിയാണ്. വടകരയില്‍ ബിജെപി മുരളീധരനെ സഹായിച്ചതിന് പകരമായി വട്ടിയൂര്‍ക്കാവ് ബൈ ഇലക്ഷനില്‍ കോണ്‍ഗ്രസ് ബി ജെ പി സ്ഥാനാര്‍ത്ഥിയെ സഹായിക്കുമെന്നാണ് കരുതി പോരുന്നത്. ഈ ആരോപണം സത്യമാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ കേരളനിയമസഭയിലേക്ക് ബിജെപിയുടെ രണ്ടാമത്തെ അംഗം കടന്നുവരുന്നത് കാണാന്‍ സാധിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ടിഎന്‍ സീമയെ മൂന്നാംസ്ഥാനത്തേക്ക് പിന്‍തള്ളി ബിജെപിയുടെ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തി. 2011 നേക്കാള്‍ 21% ശതമാനം വോട്ടുവര്‍ധനയാണ് 2016 നേടിയത്. ബിജെപിക്ക് ശക്തമായ സംന്ധിധ്യമുള്ള പ്രദേശമാണിത്. കുമ്മനമോ അതുപോലെ മികച്ചതോ ആയ സ്ഥാനാര്‍ഥി വരികയും, യുഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലമാവുകയും ചെയ്താല്‍ ബിജെപിയുടെ വിജയസാധ്യത വളരെ കൂടുതലാണ്. പല സ്ഥലത്തും രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ബിജെപിക്ക് ഒരു കുതിച്ചുചാട്ടത്തിന് ഉള്ള ആര്‍ജ്ജവം നല്‍കുന്നതായിരിക്കും ഈ ബൈ ഇലക്ഷന്‍ റിസല്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ 2021 അസംബ്ലി ഇലക്ഷന്‍ കഴിയുന്നതോടെ കേരള നിയമസഭയ്ക്കുള്ളില്‍ ബിജെപി ഒരു നിര്‍ണായക ശക്തി ആയി മാറും. ചില അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നതിനും ചിലതിന് തുടക്കമുടിന്നതിനും മേയ് 23 സക്ഷ്യമാകും.