ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ മര്‍ദ്ദിച്ച സംഭവം ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ആക്രമണം. പ്രസംഗിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസർകോട് സീനിയർ റിപ്പോർട്ടർ മുജീബ് റഹ്മാനെ സിപിഎം പ്രവർത്തകർ മർദിക്കുകയായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ ശിവശങ്കരൻ, സജേഷ്, രവീന്ദ്രൻ എന്നിവരടക്കം ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയും പരിയാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരായിരുന്നു പിലാത്തറയിൽ ആക്രമണത്തിന് നേതൃത്വം നൽകിയത്. മുജീബിന്റെ ഫോൺ സംഘം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കണ്ണൂർ എസ്പി ജി ശിവവിക്രം അറിയിച്ചു.
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാസര്‍കോട് ലോക്സഭാ മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഉള്‍പ്പടെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് റീപോളിംഗ്.