ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയുടെ ക്വട്ടേഷന്‍ ; സംഭവം കൂത്താട്ടുകുളത്തു

കുത്താട്ടുകുളത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി . മണ്ണത്തൂര്‍ സ്വദേശി നിഷയാണ് ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. നിഷയും, സുഹൃത്തും ഉള്‍പ്പടെ അറസ്റ്റിലായ നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. കുത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു നിഷ. സുഹൃത്തിന്റെ ഒപ്പം ജീവിക്കുന്നതിനാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്.

നിഷയും സുരേഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായിരുന്നു. സുരേഷില്‍ നിന്ന് മര്‍ദ്ദനം പതിവായതോടെയാണ് നാട്ടിലെ ഓട്ടോ ഡ്രൈവറായ പ്രദീഷുമായി നിഷ അടുപ്പത്തിലായത്. പ്രദീഷുമായുള്ള ജീവിതത്തിന് ഭര്‍ത്താവ് തടസ്സമാകുമെന്നായതോടെയാണ് സുരേഷിനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പ്രദീഷുമായി ചേര്‍ന്ന് നിഷ ആസൂത്രണം ചെയ്യുന്നത്.

കഴിഞ്ഞ അഞ്ചാം തിയതിയാണ് പൊലീസാണെന്ന് പറഞ്ഞ് സുരേഷിനെ പ്രദീഷും,സുഹൃത്തുക്കളായ ജസ്റ്റിനും,ലോറന്‍സും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്നത്. സംശയം തോന്നിയ സുരേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്നംഗസംഘം ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചു. രാത്രി മുഴുവന്‍ രഹസ്യകേന്ദ്രത്തില്‍ വെച്ച് ഭീഷണി തുടര്‍ന്നു. പിറ്റേന്ന് മീന്‍കുന്നം പമ്പിന് സമീപം സുരേഷിനെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തനായ സുരേഷ് സുഹൃത്തിന്റെ വര്‍ക്ക് ഷോപ്പില്‍ ആരുമറിയാതെ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് സംഭവം പുറം ലോകം അറിയുന്നത്. സുരേഷിന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് നിഷ പൊലീസിന് നല്‍കിയ മൊഴി. സുരേഷിന്റെയും നിഷയുടെയും എട്ട് വയസ്സായ മകന്‍ നിഷയുടെ അമ്മയുടെ സംരക്ഷണത്തിലാണ്.റിമാന്‍ഡിലായ നാല് പ്രതികളും മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.