ഇ.വി.എം തട്ടിപ്പ് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്. മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കി .

ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി ഇ.വി.എമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്.

‘ഏത് ബുത്തിലാണ് ഇ.വി.എം അട്ടിമറി നടന്നതെന്ന് ഇനി മനസിലാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇത് സാധ്യമാവുകയുള്ളൂ’ കോണ്‍ഗ്രസ് അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

‘ഫോം 17 സി’, ഫോം 20 എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്. പോളിങ് കഴിഞ്ഞതിന് ശേഷം റിട്ടേണിങ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെയും ഇ.വി.എമ്മുകളുടെ സീരിയല്‍ നമ്പറുകളും ഇതിലുണ്ടാവും.

ഫോം 20 ഫലം പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകളുടെ വിവരങ്ങളാണ് ഇതിലുണ്ടാവുക. ഇവയാണ് കള്ളത്തരം നടന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചത് .