ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു: നിരവധി പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു. ഹംഗേറിയന്‍ പാര്‍ലമന്റിന് സമീപം മറ്റൊരു വിനോദസഞ്ചാര ബോട്ടുമായി കൂട്ടിയിടിച്ച് യാത്ര ബോട്ട് മുങ്ങുകയായിരുന്നു. കനത്ത മഴ കാരണം നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഡബിള്‍ ഡക്കര്‍ ക്രൂയിസ് ബോട്ടാണ് മറിഞ്ഞത്. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

32 സൗത്ത് കൊറിയന്‍ വിനോദസഞ്ചാരികളും രണ്ട് ഹംഗേറിയന്‍ ജീവനക്കാരുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഏഴ് പേരെ ഉടന്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുവേണ്ടി വിവിധ രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ ഒന്നിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി. മെയ് 30 പ്രാദേശിക സമയം രാത്രി ഒമ്പതോടെ ഡാന്യൂബ് നദിയിലാണ് സംഭവം. കാണാതായ 21 പേര്‍ക്കായി രാതിവൈകിയും തിരച്ചില്‍ തുടരുന്നുണ്ട്. എന്നാല്‍ പ്രതീകകള്‍ വേണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.

ടൂര്‍ ബോട്ടുമായി കൂട്ടിയിടിച്ച ബോട്ടിന്റെ ക്യാപ്റ്റന്‍ 64 വയസുള്ള ഉക്രെയ്‌നിയന്‍ പൗരനെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ദുരന്തകാരണം ഏതാണ് അറിവായിട്ടില്ല. സൗത്ത് കൊറിയയുടെ വിദേശകാര്യമന്ത്രി ഇന്ന് ഹംഗറിയില്‍ എത്തി സ്ഥിതിഗതികള്‍ നേരിട്ട് അന്വേഷിക്കും തുടര്‍ന്ന് ബുഡാപെസ്റ്റിലെ അധികാരികളുമായി സംയുക്ത പത്രസമ്മേളനം നടത്തും.