ബാലഭാസ്‌ക്കറിന്റെ മരണം ; ദുരൂഹമായി മിമിക്രി കലാകാരന്റെ വെളിപ്പെടുത്തല്‍

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ മിമിക്രി കലാകാരനായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ ദുരൂഹത കൂട്ടുന്നതെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടതായാണ് മിമിക്രി കലാകാരനായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.

അപകടം നടന്ന് 10 മിനിറ്റിനുള്ളില്‍ അതുവഴി പോയപ്പോഴാണ് ഈ കാഴ്ച കണ്ടത് . മനസില്‍ തോന്നിയ അസ്വാഭാവികത ബാലഭാസ്‌കറിന്റെ സ്റ്റേജ് പരിപാടികള്‍ ഏകോപിപ്പിച്ചിരുന്ന പ്രകാശ് തന്പിയെ അറിയിച്ചിരുന്നതായും സോബി വിശദമാക്കിയിരുന്നു.

ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍. ബാലഭാസ്‌കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്ന ആളാണ് തമ്പി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഏകോപനവും തമ്പിയായിരുന്നു ചെയ്തിരുന്നത്.

സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് വിഷ്ണുവായിരുന്നു. ബാലഭാസ്‌കറിന്റെ മരണ ശേഷം മകന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ചോദിച്ച സമയത്ത് അത് നല്‍കേണ്ടതില്ലെന്നായിരുന്നു വിഷ്ണു നല്‍കിയ മറുപടി. ബാലുവിന് നിക്ഷേപമുണ്ടെന്ന് പറയുന്ന ആശുപത്രിയുടെ പണിയുടെ പണം നല്‍കുന്നത് സംബന്ധിച്ച് കോഴിക്കോട് നിന്നൊരു കോണ്‍ഡ്രാക്ടര്‍ വിളിച്ചിരുന്നു.

പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാന്‍ ശ്രമിച്ചുവെന്ന് ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ പറയുന്നു . പ്രകാശ് തന്പിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണം. ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം കാര്യങ്ങള്‍ നിയന്ത്രിച്ചത് പ്രകാശ് തമ്പിയായിരുന്നു. ആശുപത്രിയിലെ മുറിയില്‍ നിന്ന് ഒഴിയാന്‍ അച്ഛനോട് തമ്പി ആവശ്യപ്പെട്ടുവെന്നും പ്രിയ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപത്തു വച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ടത്. മകള്‍ അപകടത്തില്‍ മരിക്കുകയും ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ അടുപ്പക്കാര്‍ അറസ്റ്റിലാകുകയും അന്വേഷണം അവരിലേക്ക് നീളുകയും ചെയ്തതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് മകന്റെ മരണത്തില്‍ ഇവരുടെ ഇടപെടല്‍ ഉണ്ടാകാമെന്ന സംശയം ഉയര്‍ത്തിയത്.