ദുരൂഹതകള്‍ ബാക്കി ; ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പ്രകാശ് തമ്പിയുടെ കൈയില്‍

അന്തരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തിന് ശേഷമുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലുവിന്റെ പ്രോഗ്രാം കോഡിനേറ്ററും സുഹൃത്തും പിടിയില്‍ ആയതോടെയാണ് മരണത്തിനു പിന്നിലും ദുരൂഹത നിറയുന്നത്.

ബാലഭാസ്‌കറുടെ പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്ന പലരില്‍ ഒരാള്‍ മാത്രമായിരുന്നു പ്രകാശ് തമ്പിയെന്ന് ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മി പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി പ്രകാശ് തമ്പിക്ക് ബന്ധമുളളതായി നേരത്തെ അറിയില്ലായിരുന്നു. അപകടത്തിനു ശേഷം ബാലഭാസ്‌കറുടെ മൊബൈല്‍ തിരികെ ലഭിച്ചിട്ടില്ലെന്നും ഇത് പ്രകാശ് തമ്പിയുടെ പക്കലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു.

അതേസമയം, ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അച്ഛന്‍ ഉണ്ണി പ്രതികരിച്ചു. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ്, ഇയാളും ബാലഭാസ്‌ക്കറും തമ്മിലുളള ബന്ധങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടേറിയത്. കഴിഞ്ഞദിവസം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തിലേക്ക് നയിച്ച അപകടവും കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ക്യാമറയ്ക്ക് മുന്നില്‍ വരില്ലെന്ന നിബന്ധനയോടെ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയും പ്രതികരണവുമായി എത്തിയത്.

ബാലഭാസക്കറുടെ പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമായിരുന്നു പ്രകാശ് തമ്പിയെന്ന് ലക്ഷ്മി പറഞ്ഞു. ഇയാള്‍ സ്ഥിരം സ്റ്റാഫായിരുന്നില്ല. പ്രകാശ് തമ്പിയെ അറിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

പ്രകാശ് തമ്പിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നതായും ഭാര്യയെയും കൂട്ടി പ്രകാശ് തമ്പി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും ലക്ഷ്മി വ്യക്തമാക്കി. എന്നാല്‍, പ്രകാശ് തമ്പിക്ക് സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുളളതായി അറിയില്ലായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അപകടത്തിന് ശേഷം തന്റെയും ബാലഭാസ്‌ക്കറുടെയും പേഴ്സുകളും തന്റെ മൊബൈയില്‍ ഫോണും ബാഗും തിരികെ ലഭിച്ചു. എന്നാല്‍ ബാലഭാസ്‌ക്കറുടെ മൊബൈല്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് പ്രകാശ് തമ്പിയുടെ കൈയിലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌ക്കറുടെയും മകളുടെയും മരണത്തിന് കാരണമായ അപകടത്തിന് പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുകളുണ്ടായിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടണമെന്നും ലക്ഷ്മി പറഞ്ഞു.

സംഭവസ്ഥലത്ത് അസ്വാഭാവികമായി ചിലത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പ്രകാശ് തമ്പിയെ അറിയിച്ചിരുന്നതായും കലാഭാവന്‍ സോബി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെപ്പറ്റി പ്രകാശ് തമ്പി തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തത വരുത്തേണ്ടത് അയാള്‍ തന്നെയെന്നും ലക്ഷ്മി വിശദീകരിച്ചു.

സോബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനുളള നീക്കത്തിലാണ് ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം. ബാലഭാസ്‌ക്കറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുന്ന കുടുംബാംഗങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.