കൊല്ലം തുളസിയുടെ കയ്യില്‍ നിന്നും ആറു ലക്ഷം രൂപ തട്ടിച്ച സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

പ്രമുഖ സിനിമ സീരിയല്‍ നടനും ബി ജെ പി അനുഭാവിയുമായ കൊല്ലം തുളസിയുടെ പക്കല്‍നിന്നും ആറുലക്ഷം രൂപ കബളിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.

കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയുമായിരുന്നു. പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി ബി.ജെ.പി ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് തുളസി പൊലീസിനെ സമീപിച്ചത്. ഇക്കാര്യം സമകാലിക മലയാളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന തുളസി ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.

സമരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദമാവുകയും തുളസിക്കെതിരെ കേസെടുക്കയും ചെയ്തിരുന്നു.