ബാലഭാസ്‌ക്കറിന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്നും ലഭിച്ചതായി സൂചന

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ കൂടുന്ന സമയം . അപകട സ്ഥലത്തുനിന്നും കാണാതായ ബാലഭാസ്‌ക്കറിന്റെ മൊബൈല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌ക്കറുടെ അടുത്ത സുഹൃത്തുമായിരുന്ന പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി വിവരം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്യുന്നതിനിടെയാണ് ബാലഭാസ്‌ക്കറിന്റെ ഫോണ്‍ ലഭിച്ചതെന്നും വിവരമുണ്ട്.

പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്ന് രണ്ട് മൊബൈലുകളാണ് ഡി.ആര്‍.ഐ കണ്ടെടുത്തത്. മൊബൈല്‍ ഡിആര്‍ഐ ശാസ്ത്രീയ പരിശോധനയ്ക്കയച്ചുവെന്നാണ് വിവരം. തന്റെ പക്കലുണ്ടായിരുന്ന ബാലഭാസ്‌ക്കറിന്റെ മൊബൈല്‍ ഡിആര്‍ഐ കണ്ടെടുത്തതായി പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴിയും നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മയ്ക്കായി മൊബൈല്‍ താന്‍ സൂക്ഷിച്ചതെന്നാണ് പ്രകാശ് തമ്പി പറയുന്നത്. ബാലഭാസ്‌ക്കറുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ആല്‍ബം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ കൈവശംവെച്ചതെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം, ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ട സമയത്ത് വാഹനത്തിലുണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും ഉറവിടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്ന നാല്‍പ്പത് പവനോളം സ്വര്‍ണ്ണത്തിന്റെയും രണ്ടു ലക്ഷത്തിലേറെ രൂപയുടെയും ഉറവിടത്തെ കുറിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. നാല്‍പ്പത് പവനോളം സ്വര്‍ണ്ണവും രണ്ടു ലക്ഷത്തിലേറെ രൂപയുമാണ് വാഹനത്തിലുണ്ടായിരുന്നത്.

സ്വര്‍ണ്ണവും പണവും തങ്ങളുടേതാണെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍വെച്ചാല്‍ സുരക്ഷിതമല്ലാത്തതിനാലാണ് സ്വര്‍ണം യാത്രയില്‍ കൈയില്‍ കരുതിയതെന്നാണ് ലക്ഷ്മിയുടെ മൊഴി. അതിനിടെ അപകടമുണ്ടായപ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാകാമെന്നാണ് ഫോറന്‍സിക് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

അര്‍ജുനുണ്ടായത് ഡ്രൈവര്‍ക്കുണ്ടാവുന്ന പരിക്കുകളാണെന്നും ബാലഭാസ്‌ക്കറിന്റെ പരിക്കുകള്‍ പിന്‍സീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.