സംസ്ഥാനത്തു റേഷന്‍ കട വഴി കുപ്പിവെള്ളം വരുന്നു

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭ്യമാകും. 11 രൂപ നിരക്കിലാണ് കുപ്പിവെള്ളം ലഭ്യമാകുക.

ഭക്ഷ്യമന്ത്രി പി തിലോത്തമനും റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് തീരുമാനമായത്.

സംസ്ഥാനത്തെ 14,350 റേഷന്‍ കടകളിലാണ് കുപ്പിവെള്ളം വിതരണത്തിനെത്തുന്നത്. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് നേരത്തെ സപ്ലൈകോയിലൂടെ കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് ആരംഭിക്കുന്ന പദ്ധതിയിലൂടെ അംഗീകൃത കുപ്പിവെള്ള കമ്പനികളുടെ ഉല്‍പന്നം റേഷന്‍ കടകളിലും വില്‍പ്പനയ്‌ക്കെത്തും.

റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ കുപ്പിവെള്ളവും ശബരി ഉല്‍പന്നങ്ങളും വില്‍ക്കാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും.

ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ധാരണയായി.