സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറായി കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് സൂചന. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി സന്നദ്ധത കോടിയേരി അറിയിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് എകെജി സെന്ററില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റ് യോഗത്തിലും രാജി സന്നദ്ധത അറിയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ നിലപാടും നിര്‍ണ്ണായകമാകും.

എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ മകനെതിരെ ഉയര്‍ന്ന ആരോപണം ശരിയെന്ന് അംഗീകരിക്കുപോലെയാകുമെന്നും, അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. അതേസമയം കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ലെന്ന് കോടിയേരി പറയുന്നു . പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിയെ സഹായിക്കില്ല. കേസ് ബിനോയ് തന്നെ നേരിടണമെന്നും പ്രത്യാഘാതം ബിനോയ് അനുഭവിക്കട്ടേയെന്നും കോടിയേരി പറഞ്ഞു.

ബിനോയ് പ്രായപൂര്‍ത്തിയായ, കുടുംബമായി താമസിക്കുന്ന വ്യക്തിയാണ്. ബിനോയ് എവിടെയെന്ന് തനിക്ക് അറിയില്ല. മകനെ കണ്ടിട്ട് കുറച്ച് ദിവസങ്ങളായി എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.