രാജ് കുമാറിന്റെ കസ്റ്റഡി മരണം : രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍, എസ്‌ഐ കുഴഞ്ഞുവീണു

കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് അല്‍പസമയം മുന്‍പ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ടും രാജ്കുമാറിനെ എസ്ഐയും സംഘവും കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാത്രമല്ല സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായെന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമര്‍ദ്ദനം വ്യക്തമായിരുന്നു. റിപ്പോര്‍ട്ടില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് മരിച്ചതെന്നും ഉണ്ട്. ക്രൂര മര്‍ദ്ദനമേറ്റതാണ് രാജ്കുമാറിന് ന്യൂമോണിയ ബാധിക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

എന്നാല്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പങ്കുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് രാജ്കുമാറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

അതേസമയം അറസ്റ്റ് ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിന് പിന്നാലെ എസ്‌ഐ സാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തുകയും, രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാളെ കോട്ടയം മെഡി.കോളേജിലേക്ക് കൊണ്ടു പോയി. മറ്റ് ശരീരികാസ്ഥ്യാസ്ഥങ്ങള്‍ ഇല്ലാത്ത പക്ഷം ഇയാളെ ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യും.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.

അതേസമയം കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്റെ കുടുംബം.

രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസില്‍ ദുരൂഹത മാറേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മലയാളം സംസാരിക്കാനറിയാത്ത രാജ്കുമാര്‍ കോലഹാല മേട്ടിലെ ഒരു ലായത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. അങ്ങനെയുള്ള ഒരാളാണ് ഹരിത ഫൈനാന്‍സിഴേസ് എന്ന സ്ഥാപനം വഴി കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിക്കുകയും കടന്നുകളയുകയും ചെയ്‌തെന്ന വാദം കുടുംബം തള്ളിക്കളയുന്നില്ല.