പാലാരിവട്ടം മേല്‍പ്പാലം ; ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതരപ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

പാലം നിര്‍മ്മിച്ചതിലുള്ള അപാകതകളെക്കുറിച്ചാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി പരിശോധിച്ചത്. പാലത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഘടനപരമായ മാറ്റങ്ങള്‍ വേണമെന്നും മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീധരന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ സാങ്കേതികത്തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇ ശ്രീധരന്‍ സര്‍ക്കാരിന് കൈമാറിയത്. പാലത്തിന്റെ നിര്‍മാണത്തില്‍ സാരമായ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ത്തന്നെ ഘടനാപരമായ മാറ്റങ്ങള്‍ പാലാരിവട്ടം പാലത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളതായാണ് സൂചന.

അതേസമയം ശ്രീധരന്റെ റിപ്പോര്‍ട്ടും മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടും തമ്മില്‍ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്തിമ റിപ്പോര്‍ട്ടുകൂടി കിട്ടിയ ശേഷമായിരിക്കും അടുത്ത നടപടിയെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചിട്ട് ഒരു തീരുമാനം എടുക്കാനാകില്ലെന്നും. ഐഐടി റിപ്പോര്‍ട്ടും ശ്രീധരന്റെ റിപ്പോര്‍ട്ടും പഠിച്ച ശേഷം ഇവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇ ശ്രീധരന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.