വിവാദ പരാമര്‍ശം ; ആപ്പിലായി പ്രഗ്യ സിംഗ് ഠാക്കൂര്‍ എം പി

‘നിങ്ങളുടെ ശൗചാലയം വൃത്തിയാക്കനല്ല ഞാന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്’ നാട്ടിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സ്ഥലം എം പിയോട് ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയാണ് ഇത്. പറഞ്ഞത് വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട പ്രഗ്യ സിംഗ് ഠാക്കൂറും. പാര്‍ട്ടിക്കാര്‍ എന്ത് പറഞ്ഞാലും ന്യായീകരണം കൊടുക്കുന്ന ബി ജെ പി പാര്‍ട്ടി പോലും പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.

പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രഗ്യ സിംഗ് ഠാക്കൂറിനെ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ. പി. നദ്ദ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടി. അതൃപ്തി അറിയിച്ച നദ്ദ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

വിവാദ പരാമര്‍ശം നടത്താനുണ്ടായ കാരണം ചോദിച്ചപ്പോള്‍ പ്രഗ്യ ഒന്നും മിണ്ടാതെ നിന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ കളിയാക്കുന്ന തരത്തിലാണ് പ്രഗ്യയുടെ പ്രസ്താവനയെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

അതേസമയം, വിഷയത്തില്‍ കടുത്ത പരിഹാസവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. പ്രധാനമന്ത്രിയെ ആണ് പ്രഗ്യ സിംഗ് ഠാക്കൂര്‍ വെല്ലുവിളിച്ചിരിക്കുന്നതെന്ന് ഒവൈസി പറഞ്ഞു. പ്രഗ്യ സിംഗ് ഠാക്കൂ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്.

അവരും കക്കൂസ് വൃത്തിയാക്കുന്നവരും തുല്യരല്ല എന്നാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍ കരുതുന്നതെന്നും ഒവൈസി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് മോദി പുതിയ ഇന്ത്യ നിര്‍മ്മിക്കുകയെന്ന് ഒവൈസി ചോദിച്ചു.
ബിജെപി എംപിമാരുടെ സാധാരണക്കാരോടുള്ള മനോഭാവമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസ കുറ്റപ്പെടുത്തി.

മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍. മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ ഇവരെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ മികച്ച വിജയമാണ് ഇവര്‍ക്ക് ഇലക്ഷനില്‍ ലഭിച്ചതും.