അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനില്‍ അയക്കുവാന്‍ തയ്യറായി  ബി ജെ പി കേരള ഘടകം

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപലാകൃഷ്ണനെയാണ് ചന്ദ്രനിലോ അന്യ ഗ്രഹങ്ങളിലോ അയക്കുവാന്‍ കേരളാ ബി ജെ പി ഘടകം തീരുമാനം എടുത്തിരിക്കുന്നത്. അടൂരിനെ ഇങ്ങനെ അയക്കണം എന്ന് തോന്നാന്‍ ഉള്ള മൂല കാരണം രാജ്യത്തിന്റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പേരില്‍ ഒരാള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത് എന്നാണ്, ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും… എപ്പോഴും ഉയരും… കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരികോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം, ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചന്ദ്രനിലേക്ക് പറ്റില്ലെങ്കില്‍ സൂര്യനിലേക്ക് പോകട്ടെയെന്നും തന്റെ പ്രസ്താവന വൃക്തിപരമാണെന്നും ബി.ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ പേര് മാറ്റി അന്യഗ്രഹങ്ങളിലേക്കു പോകണമെന്ന് ഗോപാലകൃഷ്ണന്‍ മുന്‍പ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.

ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒന്നും കിട്ടാത്തതിനൊ അതോ, കിട്ടാനോ, പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതെന്ന ചോദ്യത്തോടെ ഗോപാലകൃഷ്ണന്‍ അടൂരിനെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:-
‘ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇന്‍ഡ്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,,

ഇന്‍ഡ്യയില്‍ ജയ് ശ്രീരാംമുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇന്‍ഡ്യയില്‍വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ,,, സര്‍ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്,,,

ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ,,,,,,,’

എന്നാല്‍, ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിന് വളരെ സൗമ്യമായി തന്നെ അടൂരിന്റെ മറുപടിയും എത്തി.

‘വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ, അവര്‍ക്കൊപ്പം ഞാനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുത്’, അദ്ദേഹം പറഞ്ഞു.

ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചത്.

ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമന്‍. എല്ലാ ജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്, അടൂര്‍ പ്രതികരിച്ചു.

രാജ്യത്തിന്റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍എങ്കിലും ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.