ആരെ വേണമെങ്കിലും ഇനി തീവ്രവാദിയാക്കാം ; യുഎപിഎ ഭേതഗതി ബില്‍ രാജ്യസഭ പാസ്സാക്കി

ഊഹപോഹത്തിന്റെ പുറത്ത് പോലും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ കഴിയുന്ന ഭേദഗതിയുള്ള യുപിഎ ഭേതഗതി ബില്‍ രാജ്യസഭ പാസ്സാക്കി. 42 നെതിരെ 147 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്. ഇതോടെ എന്‍ഐഎക്ക് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം. സ്വത്തുക്കളും കണ്ടുകെട്ടാം.

മറ്റ് രാജ്യങ്ങള്‍ നേരത്തെ നടപ്പിലാക്കിയ കാര്യങ്ങളാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നും ഭീകരവാദത്തെ ചെറുക്കുന്നില്‍ രാജ്യം വിട്ട് വീഴ്ച്ചക്ക തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അതിനാലാണ് പുതിയ ഭേദഗതി കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പി ചിദംബരം എം പി വിമര്‍ശിച്ചു. ആരുടെ പേര് വേണമെങ്കിലും വരാം.

ഭയം കൊണ്ട് രാജ്യത്ത് ആര്‍ക്കും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കേരളത്തില്‍ നിന്നടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. കല്‍ബുര്‍ഗിയെ കൊന്ന സംഘടനയെ സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കാതിരിക്കുകയും മറ്റുള്ളവരെ പിടികൂടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് എളമരം കരീം എം പി വിമര്‍ശിച്ചു.

ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം പറഞ്ഞതിങ്ങനെ: ‘യുഎപിഎ നിയമത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം ഹനിച്ച് കേന്ദ്രസര്‍ക്കാരിന് അമിത അധികാരം നല്‍കുന്ന ചട്ടങ്ങളോടാണ് ഞങ്ങള്‍ എതിര്‍പ്പറിയിക്കുന്നത്. ഇതിനെതിരെ ‘ഒരു കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തിലേക്ക്’ ഞങ്ങളെ പറഞ്ഞയക്കരുത് (സുപ്രീംകോടതി).

ഇവിടെ നിന്ന് തന്നെ ഞങ്ങളുടെ എതിര്‍പ്പ് നിങ്ങള്‍ കേട്ടേ മതിയാകൂ. സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്ന് വച്ച്, ഒരാളെ ‘തീവ്രവാദി’യാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹഫീസ് സയ്യീദിനെയും, ഭീമ കൊരേഗാവ് കേസില്‍ പ്രതിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയെയും ഒറ്റ തട്ടില്‍ വച്ച് തൂക്കാനാകുമോ?’

തീവ്രവാദക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ലക്ഷ്യം വച്ചായിരുന്നു ഭോപ്പാലില്‍ അവരെ എതിര്‍ത്ത് മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന. ”യുഎപിഎ ചുമത്തപ്പെട്ട എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത സ്‌ഫോടനക്കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്റിലെത്തിച്ച പാര്‍ട്ടി, അവര്‍ക്ക് വേണ്ടി എന്ത് വ്യവസ്ഥകളാണ് ഈ ബില്ലില്‍ വയ്ക്കുക?”, ദിഗ്‌വിജയ് സിംഗ് ചോദിച്ചു. സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും ശക്തമായി എതിര്‍ത്ത നിയമഭേദഗതിയെ പക്ഷേ വോട്ടെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് അനുകൂലിക്കുകയായിരുന്നു.