ഭാര്യയെ കൊന്ന് അറുത്തെടുത്ത തലയുമായി റോഡിലൂടെ യുവാവിന്റെ പ്രകടനം

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ തല അറുത്തെടുത്തിട്ട് തലയുമായി നഗരത്തിലൂടെ നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

സത്യനാരായണപുരത്തെ ശ്രീനഗര്‍ കോളനിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പ്രദീപ് കുമാര്‍ തന്റെ ഭാര്യയായ മണിക്രാന്തിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ശേഷം അവരുടെ തല അറുത്തെടുക്കുകയും അതിനുശേഷം ഒരു കയ്യില്‍ കത്തിയും മറ്റേ കയ്യില്‍ തലയുമായി റോഡിലൂടെ നടന്നു നീങ്ങുകയും ചെയ്തു.

പ്രദീപും മണിക്രാന്തിയുമായി വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇത് മണിക്രാന്തിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴുത്തറുത്ത് കൊന്ന ശേഷം യുവതിയുടെ തലയറുത്തെടുത്ത് പ്രദീപ് കുമാര്‍ റോഡിലൂടെ നടക്കുകയായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കൈയിലുണ്ടായിരുന്നു. ഭാര്യയുടെ തല സമീപത്തുള്ള കനാലില്‍ വലിച്ചെറിഞ്ഞ ശേഷം പ്രദീപ് കുമാര്‍ സത്യനാരായണപുരം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ കോളനിയിലുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രദീപ് കുമാര്‍ കനാലില്‍ ഉപേക്ഷിച്ച ശിരസിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മണിക്രാന്തിയുടെ ശിരസറ്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

അഞ്ച് വര്‍ഷം മുന്‍പ് ജാതി എതിര്‍പ്പുകളെ അതിജീവിച്ച് പ്രണയിച്ച് വിവാഹിതരായവരാണ് പ്രദീപും മണിക്രാന്തിയും. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കായി. പ്രദീപിനെതിരെ മണിക്രാന്തി ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ പ്രദീപ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രദീപ് ഭാര്യയെ കൊലപ്പെടുത്തിയത്.