മാന്ദ്യം ; സര്‍ക്കാരിന് റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ നല്‍കും

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല എന്ന് സര്‍ക്കാരും സര്‍ക്കാര്‍ അനുകൂലികളും നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്നുണ്ട് എങ്കിലും സത്യമതല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ചുറ്റും അരങ്ങേറുന്നത്. മാന്ദ്യത്തില്‍ കഷ്ട്ടപ്പെടുന്ന സര്‍ക്കാരിന് ആര്‍ബിഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ നല്‍കും.

ബിമല്‍ ജലാന്‍ സമിതി നിര്‍ദ്ദേശം അംഗീകരിച്ച ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് തുക കൈമാറാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി റിസര്‍വ് ബാങ്കില്‍ നിന്ന് കിട്ടും.

ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. കരുതല്‍ ധനം കൈമാറുന്നതില്‍ നേരത്തെ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലും സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.ഊര്‍ജിത് പാട്ടേലിന്റെ രാജിയിലേക്ക് വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.

രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം.

കരുതല്‍ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ആര്‍ബിഐ യോഗം ചേര്‍ന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന്‍ കമ്മിറ്റിയെ നിയോഗിച്ചത് .