രാമസേതു നിര്‍മിച്ചത് ഇന്ത്യയിലെ എന്‍ജിനീയര്‍മാര്‍ ; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയില്‍ നിശബ്ദരായി ഐഐടി വിദ്യാര്‍ത്ഥികള്‍

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന വാദവുമായി രംഗത്തു വന്നത്. അതുകൂടാതെ ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷ സംസ്‌കൃതമാണെന്നും മന്ത്രി പറഞ്ഞു. രാമസേതുവിനെ കുറിച്ചും സംസ്‌കൃതത്തെ കുറിച്ചും ഗവേഷണം നടത്തണമെന്നും എന്‍ജിനീയര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. ഖരഗ്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദ ദാന ചടങ്ങിലാണ് മന്ത്രിയുടെ പുതിയ അവകാശവാദങ്ങള്‍ മുന്നോട്ടു വെച്ചത്.

പുരാതനകാലത്ത് രാജ്യത്ത് മികച്ച എന്‍ജിനീയര്‍മാരുണ്ടായിരുന്നു എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഉദാഹരണത്തിന്, രാമസേതു നിര്‍മിച്ചത് ആരാണ്? യുഎസിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും എന്‍ജിനീയര്‍മാരാണോ? അല്ല ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണ് അത് നിര്‍മിച്ചത്. ഇപ്പോഴും ഇത് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം കേട്ട് സദസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഒന്നടങ്കം നിശബ്ദരായി. എന്തെങ്കിലും പറയൂ എന്നു ആവര്‍ത്തിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈയടിക്കുകയും ചെയ്തു. വിവാദ പരാമര്‍ശംകൊണ്ട് മുന്‍പും വാര്‍ത്തയില്‍ ഇടംപിടിച്ച ആളാണ് രമേശ് പൊഖ്രിയാല്‍. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ വേദങ്ങള്‍ അതേകുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്നുള്ള രമേഷ് പൊഖ്രിയാലിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.