മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ് ; അന്വേഷണത്തില്‍ നിന്നും മുഖ്യ ഉദ്യോഗസ്ഥനെ മാറ്റി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്. പകരം എസ്.പി ഷാനവാസിനെയാണ് ചുമതല ഏല്‍പ്പിച്ചത്.

എസ്.പി കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് നടപടി. ശ്രീറാമിന്റെ രക്തപരിശോധന വൈകിയത് സംബന്ധിച്ച് ഷീന്‍ നല്‍കിയ റിപ്പോര്‍ട്ട് വിവാദമായിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഷീന്‍ തറയില്‍ തുടരും.

അതേസമയം കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി തുടങ്ങിയിരുന്നു. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ മാസം 30ന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.