മദ്യപാനത്തിനിടെ തര്‍ക്കം ; തിരുവനന്തപുരത്ത് ഹോട്ടലില്‍ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം തമ്പാനൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പൂജപ്പുര സ്വദേശിയായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. ടാക്‌സി ഡ്രൈവര്‍ ആണ് ഇയാള്‍. നേമം സ്വദേശി കലേഷാണ് ശ്രീനിവാസിന്റെ കഴുത്തില്‍ ബിയര്‍കുപ്പി പൊട്ടിച്ചു കയറ്റി കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു . സംഭവത്തില്‍ കലേഷ് ഉള്‍പ്പെടെ മൂന്ന് പേരെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പൂജപ്പുര സ്വദേശി ശ്രീനിവാസും സുഹൃത്ത് ഗിരീഷും തിരുവനന്തപുരം തമ്പാനൂരിലെ ബോബന്‍ പ്ലാസ എന്ന ഹോട്ടലില്‍ മുറിയെടുത്തത്.

രാവിലെ മുതല്‍ ആരംഭിച്ച മദ്യസല്‍ക്കാരത്തിനിടെ പല സുഹൃത്തുക്കളും മുറിയിലെത്തി. കൂട്ടത്തില്‍ കുണ്ടമന്‍കടവ് സ്വദേശി സന്തോഷ്, സഹോദരന്‍ കലേഷ് എന്നിവരുമെത്തിയിരുന്നു. മദ്യപാനത്തിനിടെ സന്തോഷും ശ്രീനിവാസും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിനിടെ സന്തോഷിന്റെ സഹോദരന്‍ കലേഷ് ബിയര്‍ കുപ്പി പൊട്ടിച്ച് ശ്രീനിവാസിന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുത്തേറ്റ ശ്രീനിവാസ് ഉടന്‍ തന്നെ മരിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തന്നെയാണ് ആംബുലന്‍സ്
വിളിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. പ്രഭാത ഭക്ഷണവും ഉച്ചയൂണും ഇവര്‍ ഹോട്ടലില്‍ നിന്നും കഴിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സന്തോഷ് റിസപ്ഷനിലെത്തി ആമ്പുലന്‍സ് വിളിക്കാനായി ആവശ്യപ്പെട്ടത്.

ഹോട്ടല്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ഹോട്ടലിന്റെ ഇടനാഴിയില്‍ കുത്തേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശ്രീനിവാസന്‍. തമ്പാന്നൂര്‍ പൊലീസ് എത്തി സന്തോഷിനെയും ഒപ്പമുണ്ടായിരുന്ന ഗീരീഷ് എന്നയാളെയും കസ്റ്റഡിയിലെടുത്തു. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കലേഷ് ബിയര്‍ക്കുപ്പി പൊട്ടിച്ച് ശ്രീനിവാസനെ കുത്തിയെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കുകയായിരുന്നു.

മദ്യപാനത്തിനിടെ സന്തോഷിനെ കലേഷ് പിടിച്ച് തള്ളി. ഇതില്‍ പ്രകോപിതനായ ശ്രീനിവാസന്‍ കലേഷിനോട് കയര്‍ത്തു. ഇതേ തുടര്‍ന്നാണ് ശ്രീനിവാസനെ കലേഷ് കുത്തിയതെന്നാണ് മൊഴി. കലേഷിന്റെ ഫോണില്‍ നിന്നും സംഭവം സ്റ്റേഷനില്‍ വിളിച്ചറിയിച്ച ശേഷം കലേഷ് ഒളിവില്‍ പോയി. രാത്രി ഏഴരയോടെയാണ് കലേഷിനെ പാപ്പനംകോട് നിന്നും പൊലീസ് പിടികൂടിയത്.