ഹിന്ദി ദേശിയ ഭാഷ ; എതിര്‍പ്പുമായി തമിഴ് നാട്

ഹിന്ദിയെ ദേശിയ ഭാഷയാക്കണം എന്ന അമിത് ഷായുടെ ആവശ്യത്തിന് പിന്നാലെ വ്യാപകമായ എതിര്‍പ്പുകള്‍. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും അത് ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനയാണ് പലരെയും ചൊടിപ്പിച്ചത്.

മറുപടിയുമായി എഐഎംഐഎം അധ്യക്ഷനും ലോക്സഭാ എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയും ഡിഎംകെ നേതാവ് സ്റ്റാലിനും രംഗത്ത് വന്നു. ഹിന്ദി ഓരോ ഇന്ത്യക്കാരന്റെയും മാതൃഭാഷയല്ലെന്നും ഈ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള നിരവധി മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും വിലമതിക്കാനും അംഗീകരിക്കാനും നിങ്ങള്‍ക്ക് കഴിയുമോ? എന്നും ആര്‍ട്ടിക്കിള്‍ 29 ല്‍ ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവയ്ക്കുള്ള അവകാശം നല്‍കുന്നുണ്ടെന്നുമാണ് ഇതിന് മറുപടിയായി ഉവൈസി പറഞ്ഞത് മാത്രമല്ല ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യയെന്നും ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

അതുപോലെ അമിത് ഷായുടെ ഈ മുദ്രാവാക്യത്തിന് വീണ്ടും ഭാഷാ സമരത്തിന് ഒരുങ്ങുമെന്ന മുന്നറിയിപ്പാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. മാത്രമല്ല ഹിന്ദി ഭാഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോയില്ലെങ്കില്‍ ജനാധിപത്യപരമായ വഴിയില്‍ ഡിഎംകെ പ്രതിഷേധിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ മാത്രമല്ല രാജ്യമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായവരുടെ പിന്തുണയോടെയായിരിക്കും പ്രതിഷേധത്തിനിറങ്ങുകയെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കി.

അതിനിടെ ഇതിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ തമിഴ് നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഒരു രാജ്യം ഒരു ഭാഷ എന്ന നയം നടപ്പിലാക്കണമെങ്കില്‍ ഹിന്ദിക്ക് പകരം തമിഴ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനാണ് തമിഴ് മക്കള്‍ നല്‍കുന്ന നിര്‍ദ്ദേശം. നേരത്തെ 2019ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കരട് നയത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.