പാലും ചിക്കനും ഒരു കടയില്‍ വില്‍ക്കേണ്ട എന്ന് ബി ജെ പി

പാലും ചിക്കനും ഒരേ കടയില്‍ വില്‍ക്കാന്‍ സമ്മതിക്കില്ല എന്ന് ബി ജെ പി. ചിക്കനും പാലും ഒരേ കടയില്‍ വില്‍ക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ചിക്കനും പാലും ഒരുമിച്ച് വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മ മുഖ്യമന്ത്രി കമല്‍നാഥിന് കത്തയച്ചു.

ഗോത്ര സമൂഹത്തില്‍പ്പെട്ട സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാല്‍ ഔട്ട്ലെറ്റുകളില്‍ കടക്‌നാഥ് ചിക്കന്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി ഭോപ്പാലിലെ വൈശാലി നഗറില്‍ പുതിയ ഒരു ഔട്ട്ലെറ്റ് തുറന്നിരുന്നു. ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്ന താന്‍ ശുദ്ധമായ പാല്‍, ഇറച്ചി കടയില്‍ വില്‍ക്കുന്നതിനെതിരാണെന്ന് കത്തില്‍ പറയുന്നു.

ഹിന്ദുക്കളുടെ വികാരത്തെ മനസില്‍ വച്ചുകൊണ്ട് വേണം ഇത്തരം നടപടികള്‍ സ്വീകരിക്കാനെന്നും ശര്‍മ്മ കത്തില്‍ പറയുന്നു. ബുദ്ധിസം, സനാതന്‍, ജൈനിസം, ഹിന്ദുസ0 തുടങ്ങിയ മതങ്ങളില്‍ പാലിനുള്ള പങ്ക് വലുതാണ്. ദൈവങ്ങള്‍ക്കുള്ള പ്രസാദമായ പാല്‍ ശുദ്ധതയുടെ പര്യായമാണ്. അതുകൊണ്ട് മതവികാരം വ്രണപ്പെടുത്തുന്ന ഈ സര്‍ക്കാര്‍ തീര്‍മാനം പിന്‍വലിക്കണം. -കത്തില്‍ പറയുന്നു

പാല്‍ വില്‍ക്കുന്ന കടകളും മുട്ടയും കോഴിയും വില്‍ക്കുന്ന കടകളും തമ്മില്‍ നിശ്ചിത അകലം വേണമെന്നും അദ്ദേഹം പറഞ്ഞു.