മരട് ഫ്‌ലാറ്റ് ; മലക്കം മറിഞ്ഞു കേരള സര്‍ക്കാര്‍ ; വിധി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

മരട് ഫ്ളാറ്റ് വിവാദത്തില്‍ മലക്കം മറിഞ്ഞു കേരള സര്‍ക്കാര്‍. കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായാല്‍ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

നിര്‍മ്മാണത്തില്‍ ചട്ടലംഘനം കണ്ടെത്തിയ ഫ്‌ലാറ്റ് പൊളിച്ച് മാറ്റാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്ന് വിധി നടപ്പാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഫ്‌ലാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി, പൊളിച്ച് മാറ്റാന്‍ ടെന്‍ഡര്‍ നല്‍കി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്. കോടതി അനുവദിച്ച സമത്ത് ഉത്തരവ് നടപ്പാക്കിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നുണ്ട്. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും ചീഫ് സെക്രട്ടറി മുന്നോട്ട് വക്കുന്നുണ്ട്.

ഏതായാലും ഫ്‌ലാറ്റ് പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണ നല്‍കിയ പാര്‍ട്ടി നിലപാടിന് എതിരെയാണ് സര്‍ക്കാര്‍ എന്ന് വ്യക്തമായി.