കിഫ്ബി അഴിമതിയെന്ന് ആവര്‍ത്തിച്ചു രമേശ് ചെന്നിത്തല

കിഫ്ബിയിലെ കെഎസ്ഇബി പദ്ധതിയില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അതേസമയം കിഫ്ബിയെ തകര്‍ക്കാനുള്ള പ്രതിപക്ഷനീക്കം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു.കള്ളം പലപ്രാവശ്യം ആവര്‍ത്തിച്ച്, സത്യമാണെന്ന് ധരിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലായില്‍ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെയാണ് കിഫ്ബിയുടെ പേരിലുള്ള കൊമ്പുകോര്‍ക്കല്‍. കിഫ്ബി വഴി നടപ്പിലാക്കുന്ന കോട്ടയം ലൈന്‍, കോലത്തുനാട് പദ്ധതികളില്‍ കോടികളുടെ അഴിമതി നടന്നെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

കിയാലിലും കിഫ്ബിയിലും എന്തൊക്കെയോ ഒളിച്ചുവക്കാനുള്ളതുകൊണ്ടാണ് സിഎജി ഓഡിറ്റിങ്ങിനെ ഭയപ്പെടുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറ്റപ്പെടുത്തല്‍. ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലാരിവട്ടം പാലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കുമ്പോള്‍ കിഫ്ബി കൊണ്ടു പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.