പൂവ് വിറ്റവര്‍ പടക്ക കട നടത്തിയ സ്ഥിതിയിലാണ് ഇന്ത്യ എന്ന് വിജയ്

പതിവുപോലെ തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും അധികാരികള്‍ക്ക് എതിരെ ആഞ്ഞടിച്ചു തമിഴ് താരം വിജയ്. തന്റെ ബിഗില്‍ എന്ന പുതു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു വിമര്‍ശനം.

പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ എന്നുമാണ് വിജയ് പറഞ്ഞത്.

അജിത്-വിജയ് ഫാന്‍സ് തമ്മിലുള്ള പോരും വിജയ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആക്രമണത്തിലേക്കും വ്യക്തിഹത്യയിലേക്കും നീളുന്ന ഫാന്‍ തര്‍ക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് താരം പറഞ്ഞു.

ശ്രീ സായ്റാം എഞ്ചിനിയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ ‘വെരിത്തനം’ എന്ന ഗാനത്തിലെ വരികള്‍ പാടിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ചെന്നൈയില്‍ ഫല്‍ക്സ് ബോര്‍ഡ് തലയില്‍ വീണ് മരിച്ച ടെക്കി സുരഭിയുടെ വിഷയം എടുത്തു പറഞ്ഞ വിജയ് വിഷയത്തില്‍ തന്റെ ചിത്രത്തിന് ഫല്‍ക്സ് ബോര്‍ഡ് പരസ്യങ്ങള്‍ വേണ്ടെന്ന് വിജയ് നിലപാടെടുത്തിരുന്നു.

ഇതിന് ശേഷമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ച് വിജയ് മാസ് പ്രസംഗം നടത്തിയത്. നേരത്തെ തന്റെ ചിത്രമായ മെര്‍സല്‍ , സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിലും വിജയ് അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രം അറ്റ്‌ലീയാണ് സംവിധാനം ചെയ്തത്. ചിത്രം ദീപാവലിക്ക് റിലീസാകും.