ബി ജെ പി നേതാവിന് എതിരെ പീഡന പരാതി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

പെണ്‍കുട്ടി ചിന്മയാനന്ദയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന് ചിന്മയാനന്ദ പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ചിന്മയാനന്ദ പരാതി നല്‍കിയത്.

ലഖ്‌നൗ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രത്യേക സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചിന്മയാനന്ദിന്റെ പരാതിയില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

രാവിലെ വീട്ടിലെത്തിയ പൊലീസുകാര്‍ പെണ്‍കുട്ടിയെ വലിച്ചിറക്കികൊണ്ടാണ് പോയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചിന്മയാനന്ദ നല്‍കിയ കേസിലെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷാജഹാന്‍പുരിലെ കോടതിയിലേക്കു പോകുന്നതിനിടെ ഇന്നലെ വഴിയില്‍ തടഞ്ഞ് വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെങ്കിലും മാധ്യമങ്ങളെ കണ്ടതോടെ പോലീസ് പെണ്‍കുട്ടിയെ വിട്ടയച്ചു.

ഉത്തര്‍പ്രദേശിലെ സ്വാമി സുഖ്‌ദേവാനന്ദ ലോ കോളേജിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം ചിന്മയാനന്ദ പീഡിപ്പിച്ചെന്ന് ഫെയ്‌സ് ബൂക്കിലൂടെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഇടപെട്ടാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്.

എന്നാല്‍ പീഡന പരാതിക്കു പിന്നില്‍ പണം തട്ടാനുള്ള ആസൂത്രിതമായ നീക്കമാണെന്നാണ് ചിന്മയാനന്ദിന്റെ ആരോപണം. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ചിന്മയാനന്ദ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന എസ്‌ഐടി തന്നെ പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്.

കേസില്‍ മറ്റ് മൂന്നുപേരെകൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പരാതിയില്‍ പ്രഥമദൃഷ്ടിയില്‍ പെണ്‍കുട്ടിയ്ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി മേധാവി പറഞ്ഞു.