മരട് ഫ്‌ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി
വിവാദമായ മരട് ഫ്ളാറ്റ് വിഷയത്തില്‍ ഫ്‌ലാറ്റുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഈ തുക താത്കാലിക നഷ്ടപരിഹാരമായാണ് സുപ്രീംകോടതി സൂചിപ്പിച്ചിരിക്കുന്നത്.
കൂടാതെ, നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിശദമായി പരിശോധിച്ച് കണക്കെടുപ്പ് നടത്തിയശേഷം ബാക്കി തുക തീരുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫ്‌ലാറ്റ് പൊളിക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഉറച്ചുനിന്ന കോടതി, ഫ്‌ലാറ്റിലെ താമസക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് കോടതിയ്ക്കില്ല എന്നും നിരീക്ഷിച്ചു.
അതേസമയം, ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്നും ഈടാക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ വാദം അംഗീകരിച്ച കോടതി, നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാമെന്നും, അല്ലാത്തപക്ഷം, നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നും നിര്‍ദ്ദേശിച്ചു.
കെട്ടിടം പൊളിച്ചാല്‍ വലിയ പരിസ്ഥിതി മാലിന്യം ഉണ്ടാകുമെന്നും അതിനാല്‍ അതുപോലെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും ഉള്ള ഹരീഷ് സാല്‍വെയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. സര്‍ക്കാരിന് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കഴിയില്ലെങ്കില്‍ ആ ദൗത്യം മറ്റേതെങ്കിലും സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന്, ഫ്‌ലാറ്റ് പൊളിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും 138 ദിവസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു.