ഇന്ത്യയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പാക്ക് മാധ്യമങ്ങളുടെ തീരുമാനം

പാക്കിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പിഇഎംആര്‍എയാണ് ഇന്ത്യയെ ഒഴിവാക്കുവാന്‍ ഉള്ള ഉത്തരവിറക്കിയത്. ഓഗസ്റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പിഇഎംആര്‍എ പുറത്തിറക്കിയത്.

വാര്‍ത്തകളില്‍ പോലും ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും
ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിരോധനം വന്നിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള സിനിമയ്ക്കും ടി.വി പരിപാടികള്‍ക്കും പാകിസ്താനില്‍ നിരോധിച്ചുകൊണ്ട് അടുത്തിടെയാണ് പാക്കിസ്ഥാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയത്.അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാനലുകളില്‍ കാണിക്കുന്നതിന് വിലക്കില്ല.

കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ വാദം മാത്രം പാക് ജനത അറിഞ്ഞാല്‍ മതിയെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് സൂചന. വിഷയത്തില്‍ പാക്കിസ്ഥാന്റെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്ന യാതൊന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് പി.ഇ.എം.ആര്‍.എ ഉത്തരവില്‍ വ്യക്തമാക്കുന്നത്.