മരട് ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ രാത്രി 12 മണിവരെ സമയം ; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ അധികൃതര്‍
മരടില്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി വ്യാഴാഴ്ച രാത്രി 12 മണി വരെയാക്കി. മരടിലെ ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുള്ള സ്നേഹില്‍ കുമാര്‍ ഐ.എ.എസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വൈകിട്ട് അഞ്ചുമണിക്ക് സമയപരിധി അവസാനിക്കുമെന്നായിരുന്നു വിവരം.
രാത്രി 12 മണി വരെ വൈദ്യുതിജല വിതരണം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ആറുമണിക്കുള്ളില്‍ അധികൃതര്‍ തീരുമാനമെടുക്കും. അതേസമയം, മൂന്നാം തീയതിയെന്ന അവസാനതീയതിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജില്ലാ ഭരണകൂടവും അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 328 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാര്‍ട്ട്മെന്റുകള്‍ ഇനിയും ഒഴിയാനുണ്ട്. ഒരുപക്ഷേ, അനുവദിച്ച സമയപരിധിക്കുള്ളില്‍ ഫ്‌ളാറ്റുടമകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ എ.സി.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ മരടിലെത്തിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുടെ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താനായി വൈകിട്ടോടെ ജില്ലാ കളക്ടറും മരടിലെ ഫ്‌ളാറ്റുകളിലെത്തും.
ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇനിയും നീട്ടിനല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. അത്രയേറെ സാധനസാമഗ്രഹികള്‍ മുകള്‍നിലകളില്‍നിന്ന് താഴെയിറക്കാനുണ്ടെന്നും താത്കാലിക താമസസൗകര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്. അതേസമയം മരടിലെ നാല് ഫ്ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.
സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായി 326 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഇതില്‍ 103 എണ്ണത്തില്‍ നിന്നുമാത്രമാണ് ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്. മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ളാറ്റ് ഉടമകള്‍ ആരോപിക്കുന്നു.