കൂടത്തായിയിലെ കൂട്ടമരണങ്ങള്‍ ; കല്ലറ തുറന്നു പരിശോധന തുടങ്ങി

കൂടത്തായിയിലെ കൂട്ടമരണങ്ങളുടെ പിന്നിലെ ദുരൂഹതകള്‍ക്ക് ഉത്തരം തേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 17 വര്‍ഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകളാണ് മറനീക്കി പുറത്തുവരേണ്ടത്. വ്യത്യസ്ത കാലങ്ങളിലായി ഒരു കുടുംബത്തിലെ ആറു പേരാണ് ദുരൂഹമായി മരണപ്പെട്ടത്. എന്നാല്‍ ആറുപേരുടെയും മരണ0 കൊലപാതകമെന്നാണ് കല്ലറ തുറന്ന് പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന ആദ്യ സൂചന.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്.

പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു, അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്റെ ഭാര്യ സിലി.

എല്ലാവരുടെയും മരണം ഭക്ഷണം കഴിച്ച ശേഷമാണെന്നതാണ് സംശയങ്ങള്‍ക്ക് ആധാരമെന്നും ഇതിന് ശാസ്ത്രീയ തെളിവുകള്‍ക്ക് പുറമേ മറ്റ് തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് എസ്പി കെജി സൈമണ്‍ പറയുന്നു.മരിച്ച എല്ലാവരുടെയും ശരീരത്തിലേക്ക് ബാഹ്യമായ എന്തോ പദാര്‍ത്ഥം എത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നാലേ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂ. മരിച്ച ടോം തോമസ് – അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്.

മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയാണ് സംശയത്തിന്റെ നിഴലില്‍. ഇവര്‍ ബന്ധുക്കളുടെ മരണശേഷം വ്യാജ രേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകള്‍ തേടി സെമിത്തേരിയില്‍ എത്തുന്നത്. റോജോയെകൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്.