കേന്ദ്രത്തിനു തിരിച്ചടി ; കശ്മീരില്‍ തടങ്കലിലായ നേതാക്കളെ സന്ദര്‍ശിക്കാന്‍ അനുവാദം

കശ്മീരില്‍ വീട്ടു തടങ്കലിലായ ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയേയും സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് അനുവാദം ലഭിച്ചു. പ്രവിശ്യാ അദ്ധ്യക്ഷന്‍ ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘം ഇരുവരെയും ഞായറാഴ്ച സന്ദര്‍ശിക്കും. ഗവര്‍ണറാണ് അനുമതി നല്‍കിയിരിക്കുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മദന്‍ മണ്ടുവാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മദന്‍ മോഹന്‍ മണ്ഡു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോടും അനുമതി തേടിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീരിലെ നിരവധി നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഇരുവരും ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലായിരുന്നു.

കൂടാതെ, വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തിയെയും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജ്ജദ് ലോണിനെയും കാണാന്‍ അതാതു പാര്‍ട്ടി നേതാക്കള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ അടിയന്തര യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച ആവശ്യം അനുസരിച്ചാണ് ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും കാണാനുള്ള നീക്കമെന്ന് മണ്ടു വ്യക്തമാക്കി. രണ്ട് ദിവസം മുന്‍പ് ജമ്മു-കശ്മീര്‍ പ്രവിശ്യയിലായിരുന്നു പാര്‍ട്ടി യോഗം വിളിച്ചത്. നേതൃത്വത്തെ സന്ദര്‍ശിച്ച ശേഷം ഭാവി പദ്ധതികള്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.

എല്ലാ രാഷ്ട്രീയ നേതാക്കളെയും ഉടനടി മോചിപ്പിക്കാനും സ്വതന്ത്ര മുന്നേറ്റത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ജനാധിപത്യം പുനസ്ഥാപിച്ച് സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഓഗസ്റ്റ് 5 മുതല്‍ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ഇക്കാലമത്രയും 81കാരനായ ഫറൂഖ് അബ്ദുള്ള ശ്രീനഗറിലെ വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. അതേസമയം, ഒമര്‍ അബ്ദുള്ളയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.