ആലുവ പെരിയാറില്‍ കണ്ടെത്തിയ മൃതദേഹവും ഫ്‌ളാറ്റിലെ ആത്മഹത്യയും തമ്മില്‍ ബന്ധമുള്ളതായി സൂചന

ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ആലുവ പെരിയാറില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയ സംഭവവും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസ്.

ഫെബ്രുവരി 12നാണ് ആലുവ യുസി കോളജിന് സമീപം സെമിനാരി കടവില്‍ പുതപ്പില്‍ പൊതിഞ്ഞ് കല്ല് കൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ മുഖം അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. കേസില്‍ ഏതാണ്ട് അന്വേഷണം നിലച്ച സമയത്താണ് പുതിയ സൂചനകള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ 28നാണ് ആലുവ തോട്ടക്കാട്ടുകര അക്കാട്ട് ലെയ്നിലെ ഫ്ളാറ്റില്‍ പാലക്കാട് സ്വദേശി രമേശ്(33), തൃശൂര്‍ സ്വദേശിനി മോനിഷ(25) എന്നിവരുടെ മൂന്ന് ദിവസം പഴകിയ മൃതദേഹങ്ങള്‍ കണ്ടത്. കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലാണ് ആത്മഹത്യ സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

രമേശും മോനിഷയും സെമിനാരി കടവിന് സമീപമാണ് മുന്‍പ് താമസിച്ചതെന്ന സുപ്രധാന തെളിവാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. കടവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കകം ഇവര്‍ അവിടെ നിന്ന് താമസം മാറ്റി.

വീഡിയോ എഡിറ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇവര്‍ തോട്ടക്കാട്ടുകരയില്‍ ഫ്ളാറ്റ് എടുത്തത്. മോനിഷയുടെ ഭര്‍ത്താവ് സതീഷ് ഫ്ളാറ്റ് എടുക്കുന്ന സമയത്ത് മാത്രമാണ് വന്നത്. മോനിഷയും രമേശും വാനിലും സ്‌കൂട്ടറിലും പോയിവരുന്നത് പതിവായിരുന്നെങ്കിലും ഇവരുടെ ജോലിയെ കുറിച്ച് പരിസരവാസികള്‍ക്കോ ഫ്ളാറ്റുടമക്കോ അറിവില്ലായിരുന്നു.

സെമിനാരി കടവിലേത് കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം ആണ് മൃതദേഹം കാണുന്നത്.പെണ്‍വാണിഭ സംഘങ്ങളെയും ഐടി മേഖലയും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല.

പെരിയാറില്‍ നിന്ന് കിട്ടിയ മൃതദേഹത്തിന്റെ വസ്ത്രങ്ങള്‍ തെളിവായെടുത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹത്തില്‍ പച്ച ത്രീ ഫോര്‍ത്ത് ലോവറും നീല ടോപ്പുമായിരുന്നു ഉണ്ടായിരുന്നത്.യുവതിയുടെ മൃതദേഹം മൂടാനുപയോഗിച്ച പ്ലാസ്റ്റിക് കയര്‍ കളമശ്ശേരിയിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിച്ചതെന്ന് പൊലിസ് കണ്ടെത്തി.കാറിലിറങ്ങിയ യുവാവും യുവതിയുമാണ് കയര്‍ വാങ്ങിയത്. കയര്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തിയിരുന്നു.ഇവരെ തിരിച്ചറിയാന്‍ ആലുവ പൊലിസ് അന്വേഷണം തുടരുന്ന സമയത്താണ് മോനിഷ ആലുവ മണപ്പുറത്തെ ഇക്ബാലിന്റെ ഫ്ളാറ്റിലേക്ക് മാറുന്നത്.

പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മോനിഷയുടെ ഭര്‍ത്താവ് സതീശ് അവര്‍ മരിച്ചതറിഞ്ഞ് ആലുവയിലേക്ക് വരുന്നത്. മരിച്ചവര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ഫ്ളാറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പോ, മരണകാരണമായേക്കാവുന്ന മറ്റ് സൂചനകളോ ലഭിച്ചിട്ടില്ല.