കൂടത്തായി കൊലപാതക പരമ്പര ; സിലിയെ കൊന്നത് ഷാജുവിന് അറിയാമായിരുന്നു ; ഷാജു പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് : കൂടത്തായിയില്‍ ഒരേ കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്.  ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നും ജോളിയെ ഭയന്നാണ് പുറത്ത് പറയാതെയിരുന്നതെന്നും ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജു മൊഴി നല്‍കി.

ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നുവെന്നും തന്നെയും കൊല്ലുമെന്ന് ഭയന്നിരുന്നെന്നും ഷാജു പറഞ്ഞു. ഇതോടെ ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ഷാജുവിനെ എസ്പി ഒഫീസില്‍ എത്തിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തിലാണ് എസ്പി ഓഫീസില്‍ എത്തിച്ചത്. എസ്പി ഉടന്‍ ഷാജുവിനെ ചോദ്യം ചെയ്യും.

ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റ് ചെയ്തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഒരു അധ്യാപകനെന്ന നിലയ്ക്ക് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്ന് വൈകിട്ടോടെ ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എല്ലാ കാര്യങ്ങളും ജോളിയുടെ തലയില്‍ ചുമത്തിയ ശേഷം രക്ഷപ്പെടാനുള്ള ഷാജുവിന്റെ നീക്കമാണോ എന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. എന്തായാലും ഇന്ന് വൈകീട്ടോടെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

ഷാജുവിന് സിലിയുടേയും മകളുടേയും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് ജോളിയെ തന്നെ വിവാഹം ചെയ്തുവെന്ന ചോദ്യത്തിന് ഷാജു മറുപടി നല്‍കിയിട്ടില്ല.

അതേസമയം, അറസ്റ്റിലാകുന്നതിനു മുന്‍പ് ജോളി നിയമ സഹായം തെടിയിരുന്നതായി കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായ എം. അശോക് വെളിപ്പെടുത്തി. ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.