ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ മരുന്ന് കഴിച്ച യുവാവിന് സ്തനങ്ങള്‍ വളര്‍ന്നു

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി ഉദ്പാതിപ്പിക്കുന്ന മരുന്ന് കഴിച്ചാണ് യുവാവിന് സ്ത്രീ സമാനമായ സ്തനങ്ങള്‍ വളര്‍ന്നത്. കമ്പനിയുടെ മാനസിക പ്രശ്നങ്ങള്‍ക്ക് ഉള്ള മരുന്നാണ് യുവാവ് സ്ഥിരമായി കഴിച്ചിരുന്നത്.

റിസ്പര്‍ഡല്‍ എന്ന മരുന്ന് കഴിച്ചാണ് നിക്കോളാസ് മുറേ എന്ന യുവാവിന് സ്ത്രീകളുടേതിന് സമാനമായ സ്തന വളര്‍ച്ച ഉണ്ടായത്. സ്‌കീസോഫ്രീനിയ, ബൈപ്പോളാര്‍ മാനിയ എന്നീ മാനസിക പ്രശ്നങ്ങള്‍ക്ക് കുറിച്ചുകൊടുക്കുന്ന മരുന്നാണ് റിസ്പര്‍ഡല്‍. ചെറുപ്പം മുതല്‍ തന്നെ ഈ മരുന്നാണ് നിക്കോളാസ് കഴിച്ചിരുന്നത്. എന്നാല്‍ പതിയെ പതിയെ സ്ത്രീകളുടേതിന് സമാനമായി നിക്കോളസിന് സ്തനങ്ങള്‍ വളരുകയായിരുന്നു.

ഇതിനെതിരെ യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്പനിയോട് 8 ബില്യണ്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫിലാഡല്‍ഫിയ കോടതി ഉത്തരവിട്ടു.

പാര്‍ശ്വവശങ്ങള്‍ അറിയിക്കാതെ മരുന്ന് വിറ്റഴിച്ചതിനാണ് ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ചുമത്തിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ റിസ്പര്‍ഡലിന്റെ ഗുണഗണങ്ങള്‍ എന്തെന്ന് പോലും കോടതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

1993ലാണ് സ്‌കീസോഫ്രേനിയ, ബൈപ്പോളാര്‍ എന്നീ രോഗാവസ്ഥകള്‍ക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ റിസ്പര്‍ഡല്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്.

അതേസമയം നിക്കോളാസിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് വിവരങ്ങള്‍. റിസ്പര്‍ഡല്‍ ഉപയോഗിച്ച മറ്റ് പലരിലും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിസ്പര്‍ഡലിനെതിരെ നല്‍കിയ പരാതികളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.