മരട് ഫ്ളാറ്റ് ; മൂന്നുപേര്‍ അറസ്റ്റില്‍

മരട് ഫ്ളാറ്റ് നിര്‍മാണ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നിര്‍മാണ കമ്പനി ഉടമയും മുന്‍ പഞ്ചായത്ത് സെക്രട്ടറിയുമാണ് അറസ്റ്റിലായത്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെക്കൂടാതെ മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്ക് ജയാറാമിനെയും കേസില്‍ പ്രതിചേര്‍ത്തു. കേസില്‍ ആദ്യമായാണ് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കൊച്ചിയില്‍ പറഞ്ഞു.

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫ് , മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഇ.ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹോളിഫെയ്ത്ത് നിര്‍മാണ കമ്പനി എം.ഡി സാനി ഫ്രാന്‍സിസിനെ ഓഫിസില്‍ എത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഈ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നേരത്തെ സാനി ഫ്രാന്‍സിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സാനി ഫ്രാന്‍സിസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഫല്‍റ്റ് നിര്‍മാതാവിനെതിരെ ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ഇവരെക്കൂടാതെ മരട് പഞ്ചായത്തിലെ മുന്‍ ക്ലാര്‍ക്കിനെക്കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇദ്ദേഹത്തെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന. ഫ്ളാറ്റ് ഉടമകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പ്രതികരിച്ചു.