പെട്രോള്‍ പമ്പുടമയുടെ കൊലപാതകം ; മൂന്നുപേര്‍ അറസ്റ്റില്‍

പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം സ്വദേശികളാണ് പിടിയിലായത്. പമ്പിലെ കളക്ഷന്‍ തുകയ്ക്കുവേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവല്‍സ് ഉടമ കോഴിപറമ്പില്‍ മനോഹരനെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് . മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി.

ഗുരുവായൂരിനടുത്ത് വഴിയരികില്‍ മരിച്ച നിലയിലാണ് കയ്പമംഗലം സ്വദേശി കോഴി പറമ്പില്‍ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നടന്ന
പോസ്റ്റ്മോര്‍ട്ടത്തില്‍ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. വാഹനത്തില്‍ വെച്ച് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ മുറിപ്പാടുകളും കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മമ്മിയൂര്‍ പെട്രോള്‍ പമ്പിന് സമീപം മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ രണ്ടും പുറകില്‍ കൂട്ടി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. രാത്രി പമ്പില്‍ നിന്ന് മനോഹരന്‍ സ്വന്തം കാറില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

മനോഹരന്റെ കാറുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. മലപ്പുറം അങ്ങാടിപ്പുറം വഴി പോകുമ്പോഴാണ് മൂവരും പൊലീസിന്റെ കയ്യില്‍പെട്ടത്. മനോഹരന്റെ കാറ് അങ്ങാടിപ്പുറത്തു നിന്നുംപൊലീസ് കണ്ടെത്തി.അറസ്റ്റിലായ മൂന്നുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായ് പൊലീസ് പറഞ്ഞു.

മനോഹരന്‍ എല്ലാ ദിവസവും രാത്രി 12.50നും ഒരുമണിക്കും ഇടയിലാണ് പമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങാറുള്ളത് ഈ സമയം മനസ്സിലാക്കിയ ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്ന് ഈ പ്രദേശത്തു നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്.

സാധാരണ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലക്ഷം വരെ കളക്ഷന്‍ കിട്ടാറുണ്ട്. പണം വീട്ടിലേക്ക് കൊണ്ടുവരും എന്ന ധാരണയിലായിരുന്ന പ്രതികള്‍ മനോഹരനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ മനോഹരന്‍ പണം പമ്പില്‍ തന്നെ വയ്ക്കുകയായിരുന്നു. മനോഹരന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതായിട്ടുണ്ട്.തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മനോഹരന്‍ ബഹളം വച്ചിരുന്നു. ആ സമയത്ത് പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ചു. ഇത് ശ്വാസ തടസ്സമുണ്ടാക്കി. ഇതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.